തന്ത്രങ്ങൾ ഫലിക്കാതെ വന്നതോടെ വൻകിട വ്യവസായികളും അന്തർസംസ്ഥാന വ്യാപാരികളും വില ഉയർത്തി കുരുമുളക് സംഭരിച്ചു. ഉത്സവ ഡിമാൻഡിൽ ഏലം സുഗന്ധം പരത്തി. സർക്കാർ ഏജൻസികൾ വെളിച്ചെണ്ണ വില കുറച്ചതോടെ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള തമിഴ്നാട് ലോബിയുടെ എല്ലാ പഴുതുമടഞ്ഞു. റബർ ബുള്ളിഷ്, ടയർ ലോബി സമ്മർദത്തിൽ.
കുരുമുളകിനു വീണ്ടും വിലക്കയറ്റം
ഉത്സവ ആവശ്യങ്ങൾ മുന്നിൽക്കണ്ട് കാർഷിക മേഖല ചരക്കിറക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ കൈക്കലാക്കാനുള്ള വടക്കേ ഇന്ത്യൻ വാങ്ങലുകാരുടെ തന്ത്രം വിജയിച്ചില്ല. ഉത്പാദകർ ചരക്ക് വിൽപനയിൽ വരുത്തിയ നിയന്ത്രണങ്ങൾ ഇടപാടുകാരെ പ്രതിസന്ധിലാക്കി.
ഏതാനും ആഴ്ചകളായി അന്തർസംസ്ഥാന വ്യാപാരികൾ തണുപ്പൻ മനോഭാവം പുലർത്തി കുരുമുളക് വിലക്കയറ്റം തടയാൻ കിണഞ്ഞു ശ്രമിച്ചിരുന്നു. ഇതിനായി ചില കേന്ദ്രങ്ങളെ കൈയിലെടുത്ത് ശ്രീലങ്ക വഴി വൻതോതിൽ ചരക്ക് ഉടൻ എത്തുമെന്നു വരെ പ്രചരിപ്പിച്ച് ഉത്പാദന മേഖലയിൽ ആശങ്കപരത്താനും നീക്കംനടത്തി. അതേസമയം വിപണി തിരിച്ചുവരവ് നടത്തുമെന്ന ഒറ്റ നിലപാടിൽ ‘ദീപിക’ നിലകൊണ്ടത് കർഷകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
ഓണാവശ്യങ്ങൾക്കുള്ള പണത്തിനായി കാർഷിക മേഖല ഉയർന്ന വിലയ്ക്കുവേണ്ടി പിടിച്ചുനിന്നതോടെ വാങ്ങലുകാർ കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 68,800 രൂപയിൽനിന്ന് 69,500 രൂപയായി ഉയർത്തി. ഗാർബിൾഡ് 71,500 രൂപയിൽ വ്യാപാരം നടന്നു.
വിയറ്റ്നാമിൽ കയറ്റുമതി ഉയർന്നു
വിയറ്റ്നാമിൽ കുരുമുളക് വിൽപനക്കാർ കുറവാണ്, വിളവെടുപ്പ് അവസാനിച്ചതോടെ വിപണികളിൽ ചരക്കുവരവ് ചുരുങ്ങിയെങ്കിലും കയറ്റുമതിക്കാർ വിലയിൽ കാര്യമായ മാറ്റം വരുത്താതെ മുളക് സംഭരണ ശ്രമത്തിലാണ്.
വിയറ്റ്നാം മുളക് വില കിലോ 1,36,000-1,39,000 ഡോങിലാണ് നീങ്ങുന്നത്. ഇതിനിടയിൽ 1,41,000 വരെ ഉയർന്നും ഇടപാടുകൾ നടന്നിരുന്നു. സാർവദേശീയ വിപണിയിൽ ടണ്ണിന് 6200 ഡോളറാണ് വിയറ്റ്നാം മുളക് വില. ഇന്ത്യൻ 7600 ഡോളറും ഇന്തോനേഷ്യ 6500 ഡോളറും ബ്രസീൽ 6000 ഡോളറും മലേഷ്യ 9300 ഡോളറും ചരക്കിനാവശ്യപ്പെട്ടു.
ഓഗസ്റ്റ് ആദ്യ പകുതിയിൽ വിയറ്റ്നാം 10,514 ടൺ കുരുമുളക് കയറ്റുമതി നടത്തി. ജൂലൈ ആദ്യ പകുതിയെ അപേക്ഷിച്ച് കയറ്റുമതി ഏഴര ശതമാനം വർധിച്ചു. അവർ ഏറ്റവും കൂടുതൽ കുരുമുളക് കയറ്റുമതി നടത്തിയത് ചൈനയിലേക്കാണ്. ഓഗസ്റ്റ് ആദ്യ പകുതിയിൽ ചൈന വിയറ്റ്നാമിൽനിന്ന് ഇറക്കുമതി നടത്തിയത് 1585 ടണ്ണാണ്. തൊട്ടു മുൻ മാസത്തെ അപേക്ഷിച്ച് 200 ശതമാനം വർധിച്ചു. ചൈനയുടെ പ്രതിവർഷ കുരുമുളക് ഉപഭോഗം ഒരു ലക്ഷം ടണ്ണിനടുത്താണ്. എന്നാൽ, അവരുടെ മൊത്തം ഉത്പാദനം കേവലം 30,000 ടൺ മാത്രമാണ്.
ചിങ്ങപ്പിറവിയിൽ ഏലത്തിന് ഉണർവ്
ചിങ്ങം പിറന്നതോടെ ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവിൽ ഉണർവ്. ഹൈറേഞ്ചിലെ കാലാവസ്ഥ ഏല ചെടികൾ പുഷ്പിക്കാനും കായ് പിടിക്കാനും അവസരം ഒത്തുവരുന്നത് കണ്ടു സ്റ്റോക്കിസ്റ്റുകൾ ചരക്കിറക്കി. കയറ്റുമതി മേഖലയിൽനിന്നുള്ള വാങ്ങലുകാർ പരമാവധി ഏലം സംഭരിക്കുന്നുണ്ട്.
ആഭ്യന്തര വ്യാപാരികളും ലേലത്തിൽ സജീവമായിരുന്നു. ശരാശരി ഇനങ്ങൾ കിലോ 3200 രൂപ വരെ കയറി, മികച്ചയിനങ്ങൾ 4300 രൂപയിലേക്ക് അടുത്തു. ഗ്വാട്ടിമലയിൽ പുതിയ ചരക്ക് ഒക്ടോബറിൽ വിൽപനയ്ക്കു സജ്ജമാകുമെന്നാണ് സൂചന. കാലാവസ്ഥ അനുകൂലമായതിനാൽ മുൻ വർഷത്തെ അപേക്ഷിച്ച് വിളവ് ഉയരാൻ ഇടയുണ്ട്.
സർക്കാർ ഇടപെടലിൽ ലോബി പൂട്ടി
ഓണ വേളയിൽ വെളിച്ചെണ്ണ വിപണിയിൽ കൃത്രിമ വിലക്കയറ്റ സാധ്യതകൾ പൂർണമായി തടയാൻ സംസ്ഥാന സർക്കാർ നടത്തിയ ശക്തമായ നീക്കം തമിഴ്നാട് ലോബിയെ സമ്മർദത്തിലാക്കി. ഓണ വിൽപന മുന്നിൽക്കണ്ട് നേരത്തേ കൃത്രിമ വിലക്കയറ്റത്തിന് അവർ നടത്തിയ നീക്കം പരാജയപ്പെട്ടങ്കിലും തിരുവോണത്തിന് മുന്നേ ഒരിക്കൽക്കൂടി വിപണിയെ ഉഴുതുമറിക്കാനുള്ള തയാറെടുപ്പിലായിരുന്നു കാങ്കയത്തെ വൻകിട മില്ലുകാർ.
ഇതിനിടയിലാണ് സർക്കാർ ഏജൻസികൾ വെളിച്ചെണ്ണ വില കഴിഞ്ഞ ദിവസം കുറച്ചത്. സപ്ലെക്കോ ലിറ്ററിന് 229 രൂപയായും കേര ഫെഡ് 300 രൂപയായും താഴ്ത്തിയത് തമിഴ്നാട് ലോബിയെ ഞെട്ടിച്ചു. മറ്റു മാർഗമില്ലെന്നു വ്യക്തമായതോടെ ഓണത്തിനു മുന്നേ പരമാവധി സ്റ്റോക്ക് വിറ്റുമാറാനുള്ള തത്രപ്പാടിലാണവർ. 23,500ൽ വിൽപനയ്ക്കു തുടക്കം കുറിച്ച കാങ്കയം മാർക്കറ്റ് വാരാന്ത്യം 22,850ലേക്ക് ഇടിഞ്ഞു. കൊച്ചിയിൽ വെളിച്ചെണ്ണ 25,500 രൂപയിൽ സ്റ്റെഡിയാണ്.
റബറിന് ആഗോളതലത്തിൽ മുന്നേറ്റം
ജപ്പാൻ ഒസാക്കയിൽ റബർ പുതിയ ദിശകണ്ടെത്തിയ ആവേശത്തിലാണ്. ഒരു മാസമായി കിലോ 403-436 യെന്നിൽ നിലകൊണ്ട റബർ പിന്നിട്ട വാരം 436ലെ നിർണായക പ്രതിരോധം തകർത്ത് 439 യെൻ വരെ കയറി. റബറിന് 445-452 യെന്നിൽ പ്രതിരോധമുണ്ട്. തിരുത്തലിനു ശ്രമം നടന്നാൽ 430ൽ ആദ്യ താങ്ങുണ്ട്. 419ൽ പിടിച്ചുനിൽക്കാനായില്ലങ്കിൽ സെപ്റ്റബർ രണ്ടാം പകുതിയിൽ 396 യെന്നിലേക്കു സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായത് ക്രൂഡ് ഓയിൽ വില വർധിപ്പിച്ചതോടെ സിന്തറ്റിക്ക് റബർ വിലയുമുയർന്നു. ഇതിനിടയിൽ തായ്ലൻഡിന് അവരുടെ പ്രതീക്ഷയ്ക്കെത്ത് റബർ ഉത്പാദനം ഉയർത്താനാകാത്തത് വിപണിയുടെ അടിത്തറ ശക്തമാക്കി. വാരാന്ത്യം ബാങ്കോക്കിൽ റബർ കിലോ 267 രൂപയിലാണ്.
സംസ്ഥാനത്ത് റബർ ഉത്പാദനം പിന്നിട്ട മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് ആദ്യ പകുതിയിൽ വർധിച്ചു. തെളിഞ്ഞ കാലാവസ്ഥ കണ്ട് കർഷകർ ടാപ്പിംഗിന് ഉത്സാഹിച്ചതിനിടയിൽ സ്റ്റോക്കിസ്റ്റുകൾ കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ് വിൽപനയ്ക്കു നീക്കം നടത്തി. നാലാം ഗ്രേഡ് 27,600 രൂപയിൽനിന്ന് 27,400 രൂപയായി, അഞ്ചാം ഗ്രേഡിന് 27,100 രൂപയിൽനിന്ന് 26,900 രൂപയായി. ഒട്ടുപാൽ 18,300 രൂപയിലും ലാറ്റക്സ് 19,000 രൂപയിലുമാണ്.